തിരുവനന്തപുരം: സംസ്ഥാന ബിജെപിയിലെ ഫണ്ട് തട്ടിപ്പിൽ വെട്ടിലായി നേതൃത്വം. ജില്ലകളിൽനിന്ന് കൂടുതൽ പരാതികൾ പുറത്തുവരുന്നുണ്ട്. പാർട്ടിക്കുള്ളിലെ വിഭാഗീയതയാണ് പരാതികൾക്കു പിന്നിലെന്ന് ഔദ്യോഗികവിഭാഗം പറയുന്നു. എങ്കിലും ഔദ്യോഗികപക്ഷത്തെ നേതാക്കളുടെ അറിവോടെയാണ് ഫണ്ട് തട്ടിപ്പെന്നാണ് വ്യക്തമാകുന്നത്.
സംസ്ഥാന അധ്യക്ഷനെ മറയാക്കി സംഘടനയെ നയിച്ചവരുടെ സഹായത്തോടെ തെരഞ്ഞെടുപ്പുകളിൽ ഫണ്ട് തിരിമറി നടത്തിയെന്ന് ഒരു വിഭാഗം ആരോപിക്കുന്നുണ്ട്. ഇവരെല്ലാം ലക്ഷ്യംവയ്ക്കുന്നത് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെയാണ്. പാർട്ടിക്കുള്ളിൽ ഗ്രൂപ്പുകളും വിഭാഗീയതയും ശക്തമായി കഴിഞ്ഞു. ആർക്കെതിരേയും നടപടി എടുത്തില്ലെന്ന് ഔദ്യോഗികവിഭാഗക്കാർ വാദിക്കുന്നുണ്ട്. എന്നാൽ, തട്ടിപ്പ് നടന്നിട്ടില്ലെന്നുമാത്രം ആരും പറയുന്നില്ല. 140 മണ്ഡലങ്ങളിലും ഓഡിറ്റ് നടത്തിയാലും തട്ടിപ്പ് കണ്ടെത്താൻ കഴിയില്ലെന്നാണ് മറുഭാഗം വാദിക്കുന്നത്. കൊടുത്തിരിക്കുന്ന ഫണ്ട് എല്ലാ ബൂത്തുകളിലും മണ്ഡലങ്ങളിലും എത്തിയിട്ടില്ലെന്നതാണ് കാരണമായി ഇവർ പറയുന്നത്.
സംസ്ഥാന കമ്മിറ്റി കേന്ദ്രീകരിച്ചായിരുന്നു ആദ്യഘട്ട പരാതി. ന്യൂനപക്ഷ വോട്ടുപിടിക്കാൻ രണ്ടുകോടി വാങ്ങിയെന്നാണ് ഇപ്പോൾ കോഴിക്കോട് ജില്ലയിൽനിന്നുയരുന്ന ആക്ഷേപം. സ്ഥാനാർഥിയാക്കിയ താരങ്ങൾക്ക് ഓഫർ ചെയ്ത തുക നൽകിയില്ലെന്നതാണ് എറണാകുളത്തെ പരാതി. കൂടാതെ താര സ്ഥാനാർഥികൾക്കു നൽകിയ കോടികൾ ചെലവാക്കിയില്ലെന്ന പരാതിയുമുണ്ട്. തൃശൂരിൽ തെരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്ത ഓഫീസിലെ സിസിടിവി കാണാതായത്രേ. ഇതിൽ അന്വേഷണമുണ്ടാകും. പാർട്ടി ഫണ്ടിൽനിന്ന് നേതാക്കൾ വായ്പ തിരിച്ചടവ് നടത്തിയെന്നും പരാതിയുണ്ട്.
ഫണ്ടിൽ നേരത്തേ മണ്ഡലതലം മുതൽ കേന്ദ്രതലം വരെ ഓഡിറ്റ് നടത്തിയെന്നായിരുന്നു ബിജെപി നൽകിയിരുന്ന വിശദീകരണം. പ്രധാനമന്ത്രിയുടെ സന്ദർശന സമയത്ത് പ്ലക്കാർഡ് വാങ്ങിയതിലടക്കം ക്രമക്കേട് നടന്നെന്നായിരുന്നു കണ്ടെത്തൽ. വാഹനങ്ങൾ വാടകയ്ക്കെടുത്തതിലും ക്രമക്കേട് കണ്ടെത്തി. കൊടി വാങ്ങിയെന്നു കാട്ടി വ്യാജ ബിൽ സമർപ്പിച്ചതിൽ ഇതുവരെ കേസ് എടുത്തിട്ടില്ലെന്നും ആരോപണമുയർന്നു. 3.25 ലക്ഷം രൂപയ്ക്ക് കൊടി വാങ്ങി എന്ന വ്യാജ ബില്ലിലാണ് പരാതി നൽകിയത്. രാജീവ് ചന്ദ്രശേഖറിനോടൊപ്പം നിൽക്കുന്ന ഭാരവാഹികളാണ് പ്രതിക്കൂട്ടിലാകുന്നത്. സംസ്ഥാന അധ്യക്ഷനെയും ഔദ്യോഗികപക്ഷത്തെയും ലക്ഷ്യം വച്ച് ഒരു മുതിർന്ന നേതാവ് തിരുവനന്തപുരം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നുവെന്ന ആരോപണവും ശക്തമാണ്.